ഹരിപ്പാട് : ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. ഹരിപ്പാട്ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്ബൻ സ്കന്ദന്റെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മാവേലിക്കരകണ്ടിയൂർ ക്ഷേത്രത്തിലെ പാപ്പാൻ അടൂർ തെങ്ങമം സ്വദേശി മുരളീധരൻ നായരാണ് (52) ഞായറാഴ്ച അർധ രാത്രിയോടെ മരിച്ചത്. ആന ഇടഞ്ഞതിനെ തുടർന്ന് തളക്കാൻ എത്തിയതായിരുന്നു മുരളീധരൻ നായർ. അടിയന്തര ശസ്ത്രക്രിയകൾ നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല. ആനയുടെ കുത്തേറ്റ രണ്ടാം പാപ്പാന്മ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ -40) ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ആനയുടെ ഒന്നാം പാപ്പാൻ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു.
മദപ്പാടിനെ തുടർന്ന് മാർച്ച് മുതൽ സ്കന്ദനെ ആനത്തറയിൽ തളച്ചിരിക്കുകയായിരുന്നു. മദകാലം കഴിഞ്ഞതിനെ തുടർന്ന് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് അഴിച്ചത്. തുടർന്ന് ആവണി ഉത്സവത്തോടനുബന്ധിച്ചുള്ള തിരുവോണനാളിലെ ആറാട്ടിനായി അഴിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രകോപിതനായി പാപ്പാന്മാരെ ആക്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.


